The Underworld Don Pablo Escobar
ലോക മയക്കുമരുന്ന് വിപണിയില്‍ മുക്കാല്‍ പങ്കും കൊക്കൈന്‍ സപ്ലെ ചെയ്യുന്ന രാജ്യമാണ് കൊളംബിയ. തൊണ്ണൂറുകള്‍ വരെ കൊളംബിയന്‍ ഡ്രഗ് മാഫിയയുടെ തലവനായിരുന്നു എസ്കബര്‍. ലോകത്തെ എല്ലാ കള്ളന്മാരെപോലെയും ചാരിറ്റിയെന്ന തുറുപ്പുചീട്ടിന്റെ പുകമറയിലാണ് എസ്കബര്‍ തന്റെ സാമ്രാജ്യം കെട്ടിപൊക്കിയത്. അതുകൊണ്ടുതന്നെ വലിയ ജനസമ്മതിയും നാട്ടുകാരുടെ ഹീറോയുമായിരുന്നു ഇയാള്‍, കണക്കില്ലാത്ത സ്വത്തുക്കളുടെ ഉടമയായിരുന്ന എസ്കബറുടെ ജീവിതം അത്യാടബരങ്ങള്‍ നിറഞ്ഞതായിരുന്നു.
ഏക്കറുകള്‍ പരന്നുകിടന്ന തന്റെ വാസസ്ഥലത്ത് സ്വന്തമായി ഒരു മൃഗശാലപോലുമുണ്ടായിരുന്നു. ചരക്കു കടത്തുവാന്‍ പതിനഞ്ചോളം വലിയ വിമാനങ്ങളും ഹെലികൊപ്ട്ടറുകളും, സബ്മറൈനുകളും സ്വന്തമായി വാങ്ങിയിരുന്നു എന്നത് കേട്ടാല്‍ അയാളുടെ സമ്പത്തിന്റെ ആഴം ഊഹിക്കാം.

നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലത്തവനായിരുന്നു എസ്കബര്‍; തന്‍റെ മുന്നില്‍ തടസമായി നിന്നവരെ മുഴുവന്‍ നിഷ്കരുണം ഇല്ലാതാക്കി. അതില്‍ രാഷ്ട്രീയക്കാരും, ജേര്‍ണലിസ്റ്റകളും, സമൂഹത്തിലെ ഉന്നതരും, സാധാരണ ജനങ്ങളും എല്ലാം ഉള്‍പ്പെടും. രാജ്യത്തെ ഓരോ പോലീസുകാരുടെയും തലയ്ക്കു വിലപറഞ്ഞ എസ്കബർ കൊലയാളികള്‍ക്ക് വലിയ തുകകള്‍ ഓഫര്‍ ചെയ്തു ഏതാണ്ട് 600 പേരെയാണ് ഇത്തരത്തില്‍ വകവരുത്തിയത്.
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എസ്കബര്‍ 1991 ഇല്‍ കീഴടങ്ങി എങ്കിലും വ്യവസ്ഥകള്‍ പ്രകാരം സ്വന്തം ആഡംബര ഗൃഹത്തില്‍തന്നെയാണ് ജീവിച്ചത്; കൂട്ടിനു കാവല്‍ തന്റെ തന്നെ എന്തിനും പോകുന്ന ക്രിമിനലുകളും.
അവിടെയിരുന്നുകൊണ്ട് തന്റെ സാമ്രാജ്യം എസ്കബർ നിയന്ത്രിച്ചു. ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ എസ്കബറിനെ മറ്റൊരു ജയിലിലേക്ക് മാറ്റുവാന്‍ ശ്രമിച്ചെങ്കിലും നീക്കം മുന്‍കൂട്ടി അറിഞ്ഞ അയാള്‍ വിദഗ്ധമായി രക്ഷപെട്ടു.
അതിനുശേഷം രാജ്യത്ത് നടത്തിയ പല വലിയ ബോംബ് സ്പോടനങ്ങളിലായി നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു.

ഇതോടുകൂടി ഏതു വിധേനെയും എസ്കബറിനെ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ സമ്മര്‍ധത്തിലായി.
ആശയവിനിമയം പോലും വളരെ വിദഗ്ധമായി നടത്തിയിരുന്ന ബുദ്ധിമാനായ എസ്കോബറിനെ കുടുക്കുക എളുപ്പമായിരുന്നില്ല.
ഒടുവില്‍ UN സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റിന്‍റെ സഹായത്തോടെ കൊളംബിയന്‍ സ്പെഷ്യല്‍ പോലീസ് ഫോഴ്സായ “സേര്‍ച് ബ്ലോക്ക്“ നടത്തിയ 16 മാസത്തെ തിരച്ചിലിനൊടുവില്‍ 1993 ഡിസംബര്‍ രണ്ടിന് എസ്കബറുടെ രഹസ്യ സങ്കേതം വളയുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കവേ വെടി വെച്ച് കൊലപ്പെടുത്തുകയും ചെയ്തു.

ലോകചരിത്രം കണ്ട ഏറ്റവും വലിയ ക്രിമിനലിന്റെ അന്ത്യം അവിടെ നടന്നു. എസ്കബര്‍ ഭാര്യയേയും മക്കളെയും ജീവന് തുല്യം സ്നേഹിച്ചിരുന്നു. പക്ഷെ ഈ സ്നേഹം തന്നെയാണ് അയാളുടെ അന്ത്യത്തിന് കാരണമായാത്. എവിടെയായാലും അയാള്‍ കുടുംബവുമായി ബന്ധപ്പെടുമെന്ന് സേനക്ക് അറിയുമായിരുന്നു.

കൊളമ്പിയൻ സേര്‍ച് ബ്ലോക്ക്‌കളുടെ മൂക്കിന്‍ തുമ്പത്തുകൂടി വിലസി നടന്ന എസ്കബറെ കണ്ടെത്താന്‍ 16 മാസം വേണ്ടി വന്നു എന്ന് പറയുമ്പോള്‍ അയാള്‍ എത്ര ബുദ്ധിമാന്‍ ആയിരുന്നു എന്ന് ഊഹിക്കാം.
അതിവിദഗ്ദമായി ഫോണുകള്‍ ഉപയോഗിച്ചിരുന്ന എസ്കബറിന്റെ കാള്‍ ട്രേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടായതിനാല്‍, US ന്റെ സഹായത്തോടെ പതിനായിരക്കണക്കിനു ശബ്ദങ്ങള്‍ക്ക് ഇടയിൽ നിന്നും അയാളുടെ ശബ്ദം മാത്രം തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയുന്ന Voice Recognition System ഉപയോഗിച്ച് വായുമാര്‍ഗവും കരമാര്‍ഗവും ഒരുമിച്ചു നടത്തിയ തിരച്ചിലിന് ഒടുവില്‍ മകനോട് നടത്തിയ നീണ്ട സംഭാഷണം പിന്തുടര്‍ന്ന് എസ്കബറിനെ കണ്ടെത്തുകയായിരുന്നു.

പാബ്ലോ എസ്കബറുടെ ജീവിതം ആധാരമാക്കി നിരവധി ബുക്കുകള്‍ എഴുതപ്പെട്ടു. നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. ടെലിവിഷന്‍ ഡോക്യുമെന്റ്രികള്‍ നിര്‍മിക്കപ്പെട്ടു. വീഡിയോ ഗെയിമുകള്‍ നിര്‍മിക്കപ്പെട്ടു. നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ “Situation Critical” എന്ന പരമ്പരയില്‍ ‘Killing Pablo” എന്ന പേരില്‍ പാബ്ലോ എസ്കബറുടെ ജീവചരിത്രം ചിത്രീകരിച്ചിട്ടുണ്ട്.



